ന്യൂഡല്‍ഹി: ഇന്ത്യ സ്വന്തമായി വികസിപ്പിച്ച കൊവിഡ് വാക്‌സിൻ ആയ കൊവാക്‌സീന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. അടിയന്തര ഉപയോഗത്തിനുള്ള വാക്‌സീനുകളുടെ പട്ടികയില്‍ ഇന്ത്യയുടെ കൊവാക്‌സിനേയും WHO വിദഗ്ധ സമിതി ഉള്‍പ്പെടുത്തി ,ഇതോടെ കൊവാക്‌സീന്‍ എടുത്തവരുടെ വിദേശയാത്ര പ്രശ്‌നത്തിന് പരിഹാരമായി. പൂര്‍ണ്ണമായും ഇന്ത്യന്‍ നിര്‍മിതിയായ കോവാക്സിന്‍ ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെകും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ചേര്‍ന്നാണ് നിര്‍മിച്ചത്.
ഇന്ന് ചേര്‍ന്ന വിദഗ്ദ്ധ സമിതി യോഗത്തിനു ശേഷം കോവാക്‌സിനുള്ള അടിയന്തര ഉപയോഗത്തിന് അംഗീകാരം ലഭിച്ചതോടെ കോവാക്‌സിന്‍ സ്വീകരിച്ച ആളുകള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കുന്നതിന് എളുപ്പമായി.
ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവാക്സിൻ ലോകത്തിലെ ഏഴാമത്തെ വാക്സിൻ ആയി മാറി. ഇതിനുമുമ്പ്, വാക്സിനുകളുടെ അടിയന്തര ഉപയോഗം ലോകാരോഗ്യ സംഘടന മൂന്ന് യുഎസ് കമ്പനികൾക്ക് (ഫൈസർ, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ), യുകെയിലെ ആസ്ട്രസെനെക്ക, രണ്ട് ചൈനീസ് കമ്പനികൾ (സിനോഫാം, സിനോവാക്) അനുവദിച്ചു. പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് കമ്പനിയാണ് കോവിഷീൽഡ് എന്ന പേരിൽ ആസ്ട്രസെനെക്കയുടെ വാക്സിൻ നിർമ്മിക്കുന്നത്.