തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഹൈകോടതി ഉത്തരവ്

Kerala

സിപിഎം നേതാക്കള്‍ പ്രതിചേര്‍ക്കപ്പെട്ട തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്. സിബിഐ പ്രത്യേക ടീം ആയിരിക്കും കേസ് അന്വേഷിക്കുക. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകരെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫസലിന്‍റെ സഹോദരന്‍ അബ്ദുല്‍ സത്താര്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.

ഇരിങ്ങാലക്കുട സ്വദേശിയായ ആര്‍എസ്‌എസ് പ്രചാരകന്‍ ഉള്‍പെടെയുളളവരാണ് ഫസലിനെ കൊലപ്പെടുത്തിയത് എന്നാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ തന്നെയായ സുബീഷിന്‍റെ വെളിപ്പെടുത്തല്‍.

2006 ഒക്‌റ്റോബര്‍ 22നാണ് പത്രവിതരണക്കാരനായ ഫസല്‍ തലശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്ത്​ വച്ച്‌ കൊല്ലപ്പെടുന്നത്. സിപിഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ടി വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നതിലുളള എതിര്‍പ്പ് മൂലമാണ് കൊലപാതകം എന്നായിരുന്നു ആരോപണം.

വര്‍ഷങ്ങളായി സിപിഎമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ കൊലപാതക കേസായിരുന്നു അത്. കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറിയേറ്റ് അംഗം കാരായി രാജനും ഏരിയാ കമിറ്റി അംഗം കാരായി ചന്ദ്രശേഖരനുമടക്കം എട്ട് പ്രതികളെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

എന്നാല്‍ കൊലപാതകത്തില്‍ സിപിഎമിന് ബന്ധമില്ലെന്നും താനടക്കം നാല് ആ‍ര്‍എസ്‌എസ് പ്രവര്‍ത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയത് എന്നുമാണ് സുബീഷിന്‍റെ കുറ്റസമ്മത മൊഴിയിലുള്ളത്.

അതേസമയം ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്‌എസ് ആണെന്ന് സിപിഎം തുടക്കം മുതല്‍ ആരോപിച്ചിരുന്നു. ഫസലിന്‍റെ ബന്ധുക്കളും കൊലപാതകത്തിലെ സിപിഐഎം പങ്ക് നിഷേധിച്ച്‌ രംഗത്തെത്തിയിരുന്നു.