പാലക്കാട്: മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരണവുമായി നടത്തിയ ഫോണ്‍ സംഭാഷണം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പുറത്തുവിടുന്നു. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് പുറത്തുവിടുന്നത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിൻറെ ഓഫിസില്‍ വച്ചാണ് ശബ്ദ രേഖ പുറത്തുവിടുന്നത്. സ്വപ്നയുടെ ഓഫിസും ഫ്‌ളാറ്റും പൊലീസ് വലയത്തിലാണ്.
മുഖ്യമന്ത്രി പിണറായി വിജയൻറെ യും, കോടിയേരി ബാലകൃഷ്ണൻറെ യും പണം ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ് യു എസിലേക്ക് കടത്തിയതെന്ന് സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. അതുകൊണ്ടാണ് ബിലിവേഴ്സ് ചര്‍ച്ചിൻറെ എഫ്.സി.ആര്‍.എ.(ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ട്) റദ്ദായതെന്നും സ്വപ്ന ആരോപിച്ചു. കേസില്‍നിന്ന് രക്ഷപ്പെടാനല്ല, തന്റെ സത്യസന്ധത തെളിയിക്കാനാണ് ശബ്ദരേഖ പുറത്തുവിട്ടതെന്ന് സ്വപ്ന പറഞ്ഞു. തന്നെ ആക്രമിക്കാന്‍ പദ്ധതിയുണ്ട്. ജീവന് ഭീഷണിയുള്ളതിനാലാണ് രഹസ്യമൊഴി നല്‍കിയതെന്നും അവര്‍ പറഞ്ഞു.
ഷാജ് കിരണിനെ വര്‍ഷങ്ങള്‍ക്ക് മുമ്പേ അറിയാമെന്ന് സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. രഹസ്യമൊഴി കൊടുത്ത ശേഷം നിര്‍ബന്ധമായും കാണണമെന്ന് ഷാജ് പറഞ്ഞു. അതനുസരിച്ച് തൃശൂരില്‍ വെച്ച് കണ്ടു. ഷാജും ഇബ്രാഹിമുമായാണ് കാണാനെത്തിയത്. ഷാജ് ആണ് ഭീഷണിപ്പെടുത്തിയത്. ഇബ്രാഹിം ഒന്നും മിണ്ടിയില്ല.
‘നാളെ സരിത്തിനെ പൊക്കും. കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ? അദ്ദേഹത്തിൻറെ മകളുടെ പേര് പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കാന്‍ കഴിയില്ല’ എന്നായിരുന്നു ഭീഷണി. ഷാജ് കിരണ്‍ മുന്നറിയിപ്പ് നല്‍കിയതുപോലെ തന്നെ സംഭവിച്ചു. സരിത്തിനെ കിഡ്നാപ്പ് ചെയ്തു. ഷാജ് കിരണിനെ വിളിച്ചുവരുത്തിയത് തന്നെയാണ്. സരിത്തിനെ പൊക്കുമെന്ന് പൊലീസോ വിജിലന്‍സോ അല്ല പറഞ്ഞത്. സ്വാഭാവികമായും ഷാജിനെ വിളിച്ചു. സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ചു. തിരിച്ചുവിളിക്കാമെന്ന് പറഞ്ഞു. ഷാജ് കിരണ്‍ വിജിലന്‍സ് എഡിജിപിയെ വിളിച്ചു. 45 മിനുട്ടിനും ഒരു മണിക്കൂറിനുമിടയില്‍ സരിത്തിനെ വിടാന്‍ കാരണം ഷാജ് കിരണിൻറെ ഇടപെടലാണ്.
വിലപേശലടക്കം നടത്തി, മണിക്കൂറുകളടക്കം മാനസികമായി പീഢിപ്പിക്കപ്പെട്ടു. മാനസികമായി തളര്‍ത്താന്‍ ശ്രമിച്ചു. അശ്ലീല വിഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. അങ്ങനെയുണ്ടെങ്കില്‍ അത് പുറത്തുവിടണം. വീണ്ടും തടിലാകുമെന്നും മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഭയപ്പെട്ടു. വാടകഗര്‍ഭത്തിന് സമ്മതിച്ചത് ഷാജിൻറെ ഭാര്യയുടെ വിഷമം കണ്ടിട്ടാണെന്നും സ്വപ്ന പറഞ്ഞു. നിവര്‍ത്തികേട് കൊണ്ടാണ് സംഭാഷണം റെക്കോഡ് ചെയ്തതെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.