കൊവിഡ് രണ്ടാംതരംഗത്തിന്റെ പ്രത്യാഘാതം അനുഭവിക്കുന്നവര്‍ക്കായി 5600കോടിയുടെ പാക്കേജ്‌

Kerala

തിരുവനന്തപുരം: കൊവിഡ് രണ്ടാംതരംഗത്തിന്റെ പ്രത്യാഘാതം അനുഭവിക്കുന്ന ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് പ്രത്യേക സാമ്ബത്തിക പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. 5600 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്.

വ്യാപാരികളുടെ രണ്ടുലക്ഷമോ അതില്‍ താഴെയോ ഉള്ള വായ്പളുടെ പലിശയുടെ നാല് ശതമാനം വരെ ആറു മാസത്തേക്ക് സര്‍ക്കാര്‍ അടയ്ക്കും. സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകള്‍ക്ക് ഇളവ് നല്‍കും. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും വായ്പ എടുത്തവര്‍ക്ക് അടുത്ത ജൂലായ് വരെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. കെ എഫ് സി വായ്പയുടെ പലിശ 9.5 നിന്ന് എട്ടും ഉയര്‍ന്ന പലിശ 12 ല്‍ നിന്ന് 10.5 ശതമാനമായും കുറച്ചു. ഇതിനൊപ്പം കൊവിഡ് പ്രതിരോധ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 90 ശതമാനംവരെ വായ്പ നല്‍കുന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ വാടകയ്ക്ക് നല്‍കിയ മുറികളുടെ വാടക ജൂലായ് മുതല്‍ ഡിസംബര്‍ 31 വരെ ഒഴിവാക്കി. ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ കെട്ടിട നികുതി ഡിസംബര്‍ വരെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.