എസ്.എന്‍.സി ലാവ്‌ലിന്‍ : ക്രൈം ചീഫ് എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും

Kerala

എസ്.എന്‍.സി ലാവ്‌ലിന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ക്രൈം ചീഫ് എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും. അഞ്ചാം തവണയാണ് നന്ദകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകുന്നത്. നന്ദകുമാര്‍ നല്‍കിയ പരാതിയില്‍ തെളിവുകള്‍ ശേഖരിക്കാനാണ് വിളിച്ചുവരുത്തുന്നതെന്നാണ് വിവരം.

എസ്.എന്‍.സി ലാവ്‌ലിന്‍ അഴിമതിക്കേസില്‍ നടന്ന 375 കോടി രൂപയുടെ കള്ളപ്പണ ഇടപാടിനെക്കുറിച്ചുള്ള അന്വേഷണത്തിനുപുറമെ സ്വരലയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എം.എ. ബേബിക്കെതിരെയുള്ള അന്വേഷണം, തോമസ് ഐസക് വഴി എഫ്.സി.ആര്‍.എ ലംഘനം നടത്തി ചാരപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദേശത്തുനിന്നും ശാസ്ത്രസാഹിത്യ പരിഷത്തിന് വന്ന 18 കോടി രൂപയുടെ ഇടപാടിനെക്കുറിച്ചുള്ള അന്വേഷണം എന്നിവ ആവശ്യപ്പെട്ടാണ് ക്രൈം ചീഫ് എഡിറ്ററുടെ പരാതി.

2006ല്‍ ഡി.ആര്‍.ഐക്ക് നന്ദകുമാര്‍ നല്‍കിയ പരാതിയുടെ തുടര്‍ നടപടി എന്ന നിലയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രേഖകള്‍ പരിശോധിക്കുന്നത്. ഇന്നു രാവിലെ പതിനൊന്നിന് ഹാജരായി പരാതിയുമായി ബന്ധപ്പെട്ട തെളിവുകള്‍ നല്‍കണമെന്നാണ് ഇ.ഡി നിര്‍ദേശം.