യൂറോപ്പിലെങ്ങും കോവിഡ് വ്യാപനം

Breaking News Covid Europe

യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം കുത്തനെ കൂടുന്നതായി ലോകാരോഗ്യ സംഘടന. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതില്‍ കാണിച്ച അനാവശ്യ ധൃതിയാണ് വ്യാപനം കൂടുന്നതിന് പ്രധാന കാരണമായതെന്ന് ലോകാരോഗ്യസംഘടന യൂറോപ്യന്‍ റീജിയണ്‍ ഡയറക്ടര്‍ ഹാൻസ് ക്ലുഗേ കഴിഞ്ഞ ദിവസം പറഞ്ഞു.

നിലവില്‍ യൂറോപ്യന്‍ മേഖലയിലെ പതിനെട്ടോളം രാജ്യങ്ങളില്‍ BA2 ഉള്‍പ്പെടയുള്ള കോവിഡ് വകഭേധങ്ങളുടെ ശക്തമായ വ്യാപനം നടക്കുകയാണ്. 5.1 മില്യണിലധികം പുതിയ കേസുകളും BA2 വകഭേദം മൂലമാവാമെന്നും, കഴിഞ്ഞ ഏഴു ദിവസ കാലയളവില്‍ യൂറോപ്യന്‍ മേഖലയില്‍ 12,496 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി അദ്ദേഹം പറഞ്ഞു. ഇറ്റലി, യു.കെ, ജര്‍മ്മനി, ഫ്രാന്‍സ് ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ ധൃതി കാണിച്ചതായും ഹാൻസ് ക്ലുഗേ പറഞ്ഞു.

ഞായറാഴ്ച ജര്‍മ്മനിയുടെ സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായി രാജ്യത്തെ ഭൂരിഭാഗം കോവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ കേസ് പെര്‍ മില്യണ്‍ പ്രതിവാര ശരാശരി ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത് പരിഗണിക്കാതെയായിരുന്നു ജര്‍മ്മനിയുടെ നടപടി. രാജ്യത്തെ സാഹചര്യങ്ങള്‍ വളരെ മോശമാണെന്ന് ആരോഗ്യ മന്ത്രി കാറൽ ലക്റ്റർബ്ച്ച മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

ഓസ്ട്രിയയില്‍ മാര്‍ച്ച് അഞ്ച് മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ കേസുകള്‍ കുത്തനെ കൂടിയ സാഹചര്യത്തില്‍ FFP2 മാസ്‌കുകള്‍ നിര്‍ബന്ധമാക്കിയ നടപടിയടക്കം തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി.

മാസ്‌ക്, വാസ്‌കിന്‍ പാസ് എന്നിവയടമക്കമുള്ള നിയന്ത്രണങ്ങള്‍ കഴിഞ്ഞയാഴ്ച മുതല്‍ ഫ്രാന്‍സിലും ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇതിന് ശേഷം പുറത്തുവന്ന രാജ്യത്തെ കോവിഡ് കണക്കുകള്‍ ഒട്ടും ആശ്വാസകരമല്ല. മാര്‍ച്ച് 5ന് 774 ആയിരുന്ന ശരാശരി കേസ് പെര്‍ മില്യണ്‍ 1331 ലേക്ക് ഉയര്‍ന്നു.

ഏപ്രില്‍ 1 മുതല്‍ ഔട്ട്‌ഡോര്‍ വേദികളിലും, മെയ് 1 മുതല്‍ ഇന്‍ഡോറിലും ഗ്രീന്‍ പാസ് ഒഴിവാക്കുന്നതിനായി ഇറ്റാലിയന്‍ സര്‍ക്കാരും നിലവില്‍ തീരുമാനമെടുത്തിട്ടുണ്ട്. ഏപ്രില്‍ 30 മുതല്‍ ഇന്‍ഡോറില്‍ മാസ്‌കുകള്‍ ഒഴിവാക്കാനും സര്‍ക്കാര്‍ ഒരുങ്ങകുയാണ്. ഇറ്റലിയിലെ കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് നീട്ടിവയ്ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

കേസുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണെങ്കിലും, വൈറസിനെ കൈകാര്യം ചെയ്യുന്നതില്‍ യൂറോപ്പ് ഏറെ മികവ് പുലര്‍ത്തിയിട്ടുണ്ടെന്ന്ക്ലുഗേ പറഞ്ഞു. രോഗപ്രതിരോധ ശേഷി കൈവരിച്ച അനേകം ആളുകള്‍ ഇവിടെയുണ്ട്, എന്നാല്‍ വാക്‌സിനേഷന്‍ റേറ്റ് കുറഞ്ഞ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം കോവിഡ് ഇപ്പോഴും വലിയ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.