ഡി.സി.സി പ്രസിഡന്‍റ് നിയമനത്തോടനുബന്ധിച്ച്‌ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍

Politics

തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്‍റ് നിയമനത്തോടനുബന്ധിച്ച്‌ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍. ശശി തരൂരിന്‍റെ അടുത്ത അനുയായിയെ ഡി.സി.സി പ്രസിഡന്‍റാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് വിമര്‍ശനം.

‘രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇടപെടാതെ, മണ്ഡലത്തില്‍ പോലും വരാതെ, താങ്കളെ എം.പിയായി ചുമക്കുന്ന പാര്‍ട്ടിയോടാണോ ഈ ചതി ചെയ്യുന്നത്?’ – എന്നാണ് ഒരു പോസ്റ്റര്‍. സഹായിയെ ഡിസിസി പ്രസിഡന്‍റാക്കി പാര്‍ട്ടി പിടിക്കാനുള്ള തരൂരിന്‍റെ നീക്കത്തിനെതിരെ പ്രതികരിക്കുകയെന്നാണ് മറ്റൊരു പോസ്റ്റര്‍. തരൂര്‍ പി.സി ചാക്കോയുടെ പിന്‍ഗാമിയാണോയെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേറെ മണ്ഡലം നോക്കിവെച്ചിട്ടുണ്ടോ എന്നും ഒരു പോസ്റ്ററിലുണ്ട്. വട്ടിയൂര്‍ക്കാവില്‍ ഇഷ്ടക്കാരിക്ക് സീറ്റ് വാങ്ങിക്കൊടുത്ത് പാര്‍ട്ടിയെ മൂന്നാം സ്ഥാനത്താക്കിയെന്ന ആക്ഷേപവും പോസ്റ്ററുകളിലുണ്ട്.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്മാരുടെ പട്ടികയില്‍ തിരുവനന്തപുരത്ത് ഇന്ന് അവസാനവട്ട കൂടിയാലോചന നടക്കാനിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും ഇന്ന് കൂടിയാലോചന നടത്തുന്നുണ്ട്. ഗ്രൂപ്പ് നേതാക്കന്‍ണാരോടുള്ള ചര്‍ച്ചകള്‍ കഴിഞ്ഞതാണ്. അന്തിമ തീരുമാനത്തിനായി ഇരുവരും ഇന്ന് തന്നെ ഡല്‍ഹിയിലേക്ക് പോകുന്നുമുണ്ട്.

തിരുവനന്തപുരത്തെ പാനലില്‍ ജി.എസ് ബാബു, കെ.എസ് ശബരീനാഥന്‍, ആര്‍.വി രാജേഷ്, പാലോട് രവി എന്നീ പേരുകളാണുള്ളത്. ജി.എസ് ബാബു ശശി തരൂരിന്‍റെ നോമിനിയാണെന്നാണ് ആക്ഷേപം.