തിങ്കളാഴ്ച തുടങ്ങാനിരുന്ന പ്ലസ് വണ്‍ പരീക്ഷയ്ക്ക് സുപ്രീം കോടതി സ്റ്റേ

General

ന്യൂദല്‍ഹി:തിങ്കളാഴ്ച തുടങ്ങാനിരുന്ന പ്ലസ് വണ്‍ പരീക്ഷയ്ക്ക് സുപ്രീം കോടതി സ്റ്റേ. കോവിഡ് സാഹചര്യം വിലയിരുത്തിയല്ല പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്ന് സുപ്രീംകോടതി വിലയിരുത്തി.”കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഈ മാസം 13 വരെയാണ് സ്റ്റേ. അതേസമയം, 18 വയസു കഴിഞ്ഞ 75% കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയെന്നും വിഷയത്തില്‍ വിശദമായ മറുപടി അടുത്തആഴ്ച നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ആറ്റിങ്ങല്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനും കോണ്‍ഗ്രസ് കടയ്ക്കാവൂര്‍ മണ്ഡലം പ്രസിഡന്റുമായ റസൂല്‍ ഷാനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ ടി.പി.ആര്‍. നിരക്ക് 15 ശതമാനത്തില്‍ അധികമാണ്. രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ അമ്ബത് ശതമാനത്തില്‍ അധികം കേരളത്തിലാണ്. പ്ലസ് വണ്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ വാക്സിന്‍ സ്വീകരിച്ചവരല്ല. മോഡല്‍ പരീക്ഷ ഓണ്‍ലൈന്‍ ആയാണ് നടത്തിയത്. ഇനി രണ്ടാമത് ഒരു പരീക്ഷ ആവശ്യമില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അഭിഭാഷകന്‍ പ്രശാന്ത് പദ്മനാഭന്‍ ആണ് ഹര്‍ജി ഫയല്‍ ചെയ്തത്

രാഷ്ട്രീയ നേട്ടത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഓഫ്‌ലൈന്‍ പരീക്ഷ നടത്തുമെന്നും അതിനാല്‍ കോടതി ഇടപെടണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. കേരളത്തില്‍ കോവിഡ് വ്യാപനം കൂടുകയാണെങ്കില്‍ അക്കാര്യം ശ്രദ്ധയില്‍പെടുത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന കോടതിയുടെ മുന്‍ ഉത്തരവും ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.