കോപ്പന്‍ഹേഗന്‍ : 2010-ന് ശേഷം ജനിച്ചവര്‍ക്ക് രാജ്യത്ത് സിഗരറ്റ് വില്‍പന നിരോധിക്കാനുള്ള നിയമം ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍ പരിഗണിക്കുന്നു.
നിലവിലെ ഡാനിഷ് നിയമങ്ങള്‍ പ്രകാരം 18 വയസ്സിന് താഴെയുള്ളവര്‍ക്ക് സിഗരറ്റ് വാങ്ങാന്‍ നിയമപരമായി അനുവാദമില്ല. ആരോഗ്യ മേഖലയിലെ ഇത്തരം പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ‘ഇത് ആഗോളതലത്തില്‍ പുകയില പ്രതിരോധത്തില്‍ ഡെന്മാര്‍ക്കിനെ പരമോന്നത സ്ഥാനത്ത് എത്തിക്കും. ആരും പുകവലിക്കാത്ത ഒരു ഭാവി ഉറപ്പാക്കേണ്ടത് ആവശ്യമാണ്,’ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ മോര്‍ട്ടന്‍ ഗ്രോണ്‍ബെക്ക് ആള്‍ട്ടിംഗറ്റിനോട് പറഞ്ഞു.
നിരോധനം നടപ്പിലാക്കുന്നതിനുള്ള ഏത് നിര്‍ദ്ദേശത്തിനും ന്യൂനപക്ഷ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബില്ലിന് പാര്‍ലമെന്റിൻറെ പിന്തുണ ആവശ്യമാണ്. ആരോഗ്യകരമായ രാഷ്ട്രഭാവിക്ക് വേണ്ടിയുള്ള ഇത്തരം നീക്കങ്ങള്‍ക്ക് വന്‍ സ്വീകാര്യത ലഭിക്കുന്നുണ്ട്.