വ്ളാഡിമര്‍ സെലെന്‍സ്‌കി ഏപ്രില്‍ ആറിന് ഐറിഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും

Europe Headlines Ukraine

ഡബ്ലിന്‍ : റഷ്യന്‍ ആക്രമണത്തോടെ ലോകത്തിൻറെ വീരനായകനായി മാറിയ ഉക്രൈയിന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്‌കി അയര്‍ലണ്ടിൻറെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാനെത്തും. അയര്‍ലണ്ടിൻറെ ക്ഷണം സ്വീകരിച്ച് ഏപ്രില്‍ ആറിനാണ് സെലെന്‍സ്‌കി ഡെയ്ലിനെയും സീനഡിനെയും ‘നേരില്‍’ക്കാണുക. ബുധനാഴ്ച രാവിലെ 10 മണിക്ക് ഓറീച്ച്റ്റാസിൻറെ ഇരുസഭകളെയും പ്രസിഡന്റ് അഭിസംബോധന ചെയ്യും.

പാര്‍ലമെന്റ് സ്പീക്കറാണ് സെലന്‍സ്‌കിയെ ഇവിടേയ്ക്ക് ക്ഷണിച്ചത്. സന്ദര്‍ശനം ഉറപ്പിക്കാന്‍
അയര്‍ലണ്ടിലെ ഉക്രൈനിയന്‍ അംബാസഡര്‍ ലാറിസ ഗെരാസ്‌കോയുടെ ഇടപെടലുമുണ്ടായി.

ഫെബ്രുവരി 24ന് റഷ്യയുടെ ഉക്രൈയ്ന്‍ അധിനിവേശം മുതല്‍, സെലെന്‍സ്‌കി വിവിധ രാജ്യങ്ങളുടെ പാര്‍ലമെന്റുകളെ അഭിസംബോധന ചെയ്തിരുന്നു. ഈ മാസമാദ്യം യുകെയില്‍ ഹൗസ് ഓഫ് കോമണ്‍സിനെ അഭിസംബോധന ചെയ്ത സെലെന്‍സ്‌കിക്ക് വന്‍ കൈയ്യടിയാണ് ലഭിച്ചത്. ഈ സന്ദര്‍ശനങ്ങളുടെ വീഡിയോ ലിങ്കുകള്‍ യു.എസ്, ബ്രിട്ടന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലേക്കും ബന്ധിപ്പിച്ചിട്ടുണ്ട്.

അതിനിടെ യൂറോപ്യന്‍ കൗണ്‍സിലിൻറെ യോഗം വ്യാഴാഴ്ച നടക്കും. റഷ്യയ്ക്കെതിരായ ഉപരോധം, സുരക്ഷ, പ്രതിരോധം, ഊര്‍ജ്ജം, കോവിഡ്, സാമ്പത്തിക പ്രശ്നങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ബ്രസല്‍സില്‍ നടക്കുന്ന യോഗം ചര്‍ച്ച ചെയ്യും.പ്രപധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനാണ് യോഗത്തില്‍ പങ്കെടുക്കുക.

അതേസമയം, യുദ്ധത്തെത്തുടര്‍ന്ന് അയര്‍ലണ്ടിലേയ്ക്ക് 10,000 -ത്തിലധികം അഭയാര്‍ഥികളാണ് ഇതുവരെ എത്തിയത്. ഇവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഉക്രൈയ്നില്‍ റഷ്യന്‍ സൈന്യം യുദ്ധക്കുറ്റങ്ങളാണ് ചെയ്യുന്നതെന്നും കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.