മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Covid Headlines International

ലോകരാജ്യങ്ങള്‍ മുഴുവന്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന കോവിഡിൻറെ പുതിയ വകഭേദമായ ഒമിക്രോണ്‍ വാക്‌സിൻറെ ഫലപ്രാപ്തി കുറയ്ക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് ഗുരുതരമായ രോഗലക്ഷണങ്ങള്‍ കുറവാണെന്നും, എന്നാല്‍ വേഗത്തില്‍ ആളുകളിലേക്ക് പടരാനുള്ള ശേഷി പുതിയ വേരിയന്റിനുണ്ടെന്നും ഡബ്ല്യു.എച്ച്.ഒ പറഞ്ഞു.

നിരവധി തവണ ജനിതകവ്യതിയാനം നടന്നിട്ടുള്ള ഒമിക്രോണ്‍ വകഭേദത്തിൻറെ സാന്നിദ്ധ്യം ആദ്യമായി കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിലാണ്. ഡിസംബര്‍ ഒമ്പത് വരെയുള്ള വിവരങ്ങള്‍ അനുസരിച്ച് 63 രാജ്യങ്ങളില്‍ ഒമിക്രോണ്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

ഒമിക്രോണിനെ കുറിച്ചുള്ള ആദ്യകാല തെളിവുകള്‍ സൂചിപ്പിക്കുന്നത് വാക്‌സിൻറെ പ്രതിരോധത്തെ ബാധിക്കാനും, ഫലപ്രാപ്തി കുറയ്ക്കാനും വകഭേദത്തിന് കഴിയുന്നുണ്ട് എന്നാണെന്ന് സംഘടന വ്യക്തമാക്കി. ഇത് സാമൂഹിക വ്യപനത്തിനും കാരണമായേക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ പറഞ്ഞു.

ഈ വര്‍ഷം ആദ്യം ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വേരിയന്റാണ് ലോകത്തിലെ മിക്ക കൊറോണ വൈറസ് അണുബാധകള്‍ക്കും കാരണം. ഡെല്‍റ്റയുടെ വ്യാപനം കുറവായ ദക്ഷിണാഫ്രിക്കയിലും ഡെല്‍റ്റ കൂടുതലായുള്ള ബ്രിട്ടനിലും ഒമിക്രോണ്‍ വളരെ പെട്ടെന്ന് പടര്‍ന്നു പിടിക്കുകയാണ്. അയര്‍ലണ്ടും ഇറ്റലിയും അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും പുതിയ വകഭേദം സാന്നിധ്യമറിയിച്ചുകഴിഞ്ഞു.

ഇതുവരെ പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഒമിക്രോണിന് രോഗലക്ഷണങ്ങള്‍ കുറവാണ്. ഇന്ത്യയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ വകഭേദത്തിൻറെ തീവ്രത സംബന്ധിച്ച് വ്യക്തത വരാന്‍ ഇപ്പോഴുള്ള വിവരങ്ങള്‍ അപര്യാപതമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. കൂടുതല്‍ ശാസ്ത്രീയ വിവരങ്ങള്‍ ലഭ്യമാകുന്നത് അനുസരിച്ച് നിഗമനങ്ങളില്‍ മാറ്റം വന്നേക്കാം.