ടെക്‌സസ്: അമേരിക്കയില്‍ കോവിഡിൻറെ പുതിയ വകഭേദമായ ഒമിക്രോണ്‍ മൂലമുള്ള ആദ്യ മരണം സ്ഥിരീകരിച്ചു. വാക്സിന്‍ എടുക്കാത്ത 50-60 വയസ് പ്രായമുള്ള ടെക്‌സസ് സ്വദേശിയാണ് മരിച്ചത്.
ഇയാള്‍ വാക്‌സിന്‍ എടുത്തിരുന്നില്ലെന്നും ആരോഗ്യ പ്രശ്‌നങ്ങളുള്ള വ്യക്തിയായിരുന്നുവെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രതിരോധ കുത്തിവെയ്പ് എടുക്കാത്തതിനാല്‍ വൈറസില്‍ നിന്ന് ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലായിരുന്നുവെന്നും ആരോഗ്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
ഒമിക്രോണ്‍ ബാധിച്ചുള്ള ആദ്യത്തെ പ്രാദേശിക മരണമാണ് ഇയാളെന്ന് ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാല്‍ഗോ ട്വീറ്റ് ചെയ്തു. ”ദയവായി – വാക്സിന്‍ എടുത്ത് പ്രതിരോധം നേടൂ,” ഹിഡാല്‍ഗോ പറഞ്ഞു.
ഡിസംബര്‍ 18ന് അവസാനിച്ച ആഴ്ചയിലെ സീക്വന്‍സിംഗ് ഡാറ്റയെ അടിസ്ഥാനമാക്കി യുഎസിലെ കൊറോണ വൈറസ് അണുബാധകളില്‍ 73% ഒമിക്രോണ്‍ വേരിയന്റാണെന്ന് യുഎസ് സെന്റര്‍സ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (ഡിസിസി) തിങ്കളാഴ്ച പറഞ്ഞു.
ഒമിക്രോണ്‍ ബാധിച്ചുള്ള ആഗോളതലത്തിലെ ആദ്യത്തെ മരണം ബ്രിട്ടനിലാണ് സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ ഇതിനോടകം 12 പേര്‍ ഒമിക്രോണ്‍ ബാധിച്ച് മരിച്ചു