യൂറോപ്പിനെ വിഴുങ്ങാനൊരുങ്ങി കോവിഡ്

Breaking News Covid Europe

ബ്രസല്‍സ് : യൂറോപ്പിനെ വിഴുങ്ങാനൊരുങ്ങുകയാണ് കോവിഡ്. ഫ്രാന്‍സ്, ഇറ്റലി, ബ്രിട്ടന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഗ്രീസ്, സൈപ്രസ്, മാള്‍ട്ട എന്നീ രാജ്യങ്ങളിലെല്ലാം കോവിഡ് ബാധിതരുടെ എണ്ണം റെക്കോഡ് തകര്‍ത്ത് മുന്നേറുകയാണ്.ലോകത്തെ പുതിയ കോവിഡ് ബാധിതരില്‍ പകുതിയിലേറെയും യൂറോപ്പിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറലും വ്യക്തമാക്കിയിരുന്നു. അണുബാധ തടയുന്നതിനായി കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ് മിക്ക രാജ്യങ്ങളും.

ഫ്രാന്‍സാണ് റെക്കോഡുകളുടെ തലപ്പത്ത് യൂറോപ്പില്‍ നില്‍ക്കുന്നത്.ബുധനാഴ്ച 208,000 കോവിഡ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രി ഒലിവിയര്‍ വെരാന്‍ പറഞ്ഞു,

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫ്രാന്‍സ് കോവിഡ് റെക്കോര്‍ഡുകള്‍ ആവര്‍ത്തിച്ച് തകര്‍ക്കുകയാണെന്ന് കോവിഡ്ട്രാക്കര്‍ ഡാറ്റ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച 1,80,000 കേസുകളാണ് ഫ്രാന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് യൂറോപ്പിലെ റെക്കോഡായിരുന്നു. എന്നാല്‍ പിറ്റേന്ന് ആ കണക്ക് പിന്നെയും തിരുത്തി ഫ്രാന്‍സ് വീണ്ടും റെക്കോഡിട്ടു.അത്തരമൊരു സാഹചര്യം മുമ്പ് അനുഭവിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

മാള്‍ട്ടയും കോവിഡ് ബാധയില്‍ റെക്കോഡ് രേഖപ്പെടുത്തി.ഇതേ തുടര്‍ന്ന് ദ്വീപിനെ യാത്രയ്ക്കുള്ള ഏറ്റവും ഉയര്‍ന്ന അപകടസാധ്യതയുള്ള വിഭാഗത്തിലേക്ക് യുഎസ് ചേര്‍ത്തിട്ടുണ്ട്. മാള്‍ട്ട സന്ദര്‍ശിക്കരുതെന്ന് പൗരന്മാര്‍ക്ക് നിര്‍ദ്ദേശവും നല്‍കി.1,337 പുതിയ കേസുകളാണ് മാള്‍ട്ടയില്‍ ബുധനാഴ്ച സ്ഥിരീകരിച്ചത്.

തുടര്‍ച്ചയായ രണ്ടാം ദിവസവും റെക്കോഡ് ഉയര്‍ന്നതായി ആരോഗ്യ അധികൃതര്‍ അറിയിച്ചു. എട്ട് ദിവസത്തിനിടെ അഞ്ചാം തവണയാണ് അണുബാധകളുടെ എണ്ണം ദേശീയ റെക്കോഡിലെത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ദ്വീപിലെ 95 ശതമാനം താമസക്കാരും രണ്ട് ഡോസ് വാക്സിന്‍ ലഭിച്ചവരാണെന്നും അധികൃതര്‍ അറിയിച്ചു.

ബ്രിട്ടനിലും ചൊവ്വാഴ്ച മുതല്‍ കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നു. തീവ്രപരിചരണത്തിലെത്തുന്ന 90 ശതമാനം രോഗികളും ബൂസ്റ്റര്‍ വാക്സിനുകളെടുക്കാത്തവരാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഒമിക്രോണിനെതിരായ ഏറ്റവും മികച്ച സംരക്ഷണമാണ് ബൂസ്റ്ററെന്നും ഇദ്ദേഹം പറഞ്ഞു.

ക്വാറന്റൈന്‍ നിയമങ്ങളില്‍ ഇളവ് വരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇറ്റലിയില്‍ ഒറ്റ ദിവസത്തിനുള്ളില്‍ കേസുകള്‍ ഇരട്ടിയായി വര്‍ധിച്ചു.98,020 പുതിയ കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ ഇതിനകം തന്നെ കോവിഡ് നിയമങ്ങള്‍ കര്‍ശനമാക്കിയിരുന്നു.