2020ല്‍ കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ കാലത്ത് ശക്തമായ കുതിപ്പ് നടത്തിയിരുന്നെങ്കിലും കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ നഷ്ടം നേരിട്ടിരിക്കുകയാണ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. വരിക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതിനു പിന്നാലെ നെറ്റ്ഫ്ലിക്സിൻറെ ഓഹരികളില്‍ 25% ഇടിവും രേഖപ്പെടുത്തിയിരിക്കുകയാണ്.
ചൊവ്വാഴ്ച പുറത്തിറക്കിയ ത്രൈമാസ വരുമാന റിപ്പോര്‍ട്ട് അനുസരിച്ച് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിനുള്ളില്‍ നെറ്റ്ഫ്ളിക്സിന് 2,00,000 വരിക്കാരുടെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലോകത്തിൻറെ മിക്ക ഭാഗങ്ങളിലും സ്ട്രീമിങ്ങ് നടത്തുന്ന നെറ്റ്ഫ്ളിക്സ് ആദ്യമായാണ് ഇങ്ങനെയൊരു തിരിച്ചടി നേരിടുന്നത്. 2021-ല്‍ കമ്പനി 18.2 ദശലക്ഷം വരിക്കാരെയാണ് പുതിയതായി ചേര്‍ത്തത്. അതിനു പിന്നാലെയാണ് ഈ തിരിച്ചടി.
ഉക്രെയ്നിനെതിരായ യുദ്ധത്തില്‍ പ്രതിഷേധിച്ച് റഷ്യയില്‍ നിന്ന് പിന്മാറാനുള്ള കമ്പനിയുടെ തീരുമാനം ഈ ഇടിവിന് ഒരു കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്. ഈ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ 7,00,00 വരിക്കാരുടെ കുറവ് നെറ്റ്ഫ്ളിക്സിന് ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 20 ലക്ഷം വരിക്കാരുടെ നഷ്ടമാണ് കമ്പനി മുന്‍കൂട്ടി കാണുന്നത്. ഓഹരി ഇടിവ് തുടരുകയാണെങ്കില്‍ നെറ്റ്ഫ്ലിക്സ് ഓഹരികള്‍ക്ക് ഈ വര്‍ഷം കമ്പനിയുടെ മൂല്യത്തിൻറെ പകുതിയിലധികം നഷ്ടപ്പെടും.
കഴിഞ്ഞ അഞ്ച് പാദങ്ങളിലെ കണക്കു നോക്കിയാല്‍ ഇത് നാലാം തവണയാണ് നെറ്റ്ഫ്ലിക്സിൻറെ വരിക്കാരുടെ എണ്ണം മുന്പത്തേക്കാള് താഴേക്ക് പോകുന്നത്. ലോക്ഡൗണ്‍ കാലത്ത് ആളുകള്‍ വിനോദത്തിനായി ഒടിടി സേവനങ്ങള്‍ കൂടുതലായി ഉപയോഗപ്പെടുത്തിയപ്പോള്‍ വരിക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിരുന്നു. എന്നാല്‍ ഈ ഒരു കാലയളവില്‍ മറ്റ് വീഡിയോ സ്ട്രീമിംഗ് പ്ലാറ്റുഫോമുകളും കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ തുടങ്ങി. ഉപഭോക്താക്കള്‍ സമാനമായ പ്ലാറ്റ്ഫോമുകള് വിനോദത്തിനായി കണ്ടെത്തുകയും ചെയ്തു.
ഒരു അക്കൗണ്ടിലെ പാസ്വേര്ഡ് ഷെയര്‍ ചെയ്ത് ഒന്നലധികം ആളുകള്‍ക്ക് ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ സാധിക്കുന്നതും തിരിച്ചടിക്ക് കാരണമായി നെറ്റ്ഫ്ളിക്സ് വിലയിരുത്തുന്നുണ്ട്. സുഹൃത്തിൻറെയോ കുടുംബാംഗങ്ങളില്‍ ആരുടെയെങ്കിലുമോ പാസ്വേര്ഡ് ഉപയോഗിച്ച് നിരവധി പേര് നെറ്റ്ഫ്ളിക്സ് ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി പറയുന്നു. ഈ രീതി അവസാനിപ്പിച്ച് കൂടുതല്‍ ആളുകളെ അവരുടെ സ്വന്തം അക്കൗണ്ടുകള്‍ക്കായി പണമടയ്ക്കാന്‍ പ്രേരിപ്പിക്കുന്നതിന് നെറ്റ്ഫ്ലിക്സ് ആലോചിക്കുന്നുണ്ട്. ഇതനുസരിച്ച് വരിക്കാര്‍ക്ക് രണ്ട് ആളുകളെ വരെ അവരുടെ അക്കൗണ്ടുകളിലേക്ക് ചേര്‍ക്കാനായി നിശ്ചിത ചാര്‍ജ് നല്‍കേണ്ടി വരും.
സിനിമകള്‍ക്കും സീരീസുകള്‍ക്കും പുറമെ, അധിക നിരക്കുകളില്ലാതെ വീഡിയോ ഗെയിമുകള്‍ ഉള്‍പ്പെടുത്തി കൂടുതല്‍ സബ്സ്ക്രൈബര്‍മാരെ ആകര്‍ഷിക്കാനും നെറ്റ്ഫ്ലിക്സ് ശ്രമിക്കുന്നു.