റോം: കിഴക്കന്‍ സിസിലിയുടെ ആകാശത്തെ പ്രക്ഷുബ്ധമാക്കി ലോകത്തിലെ ഏറ്റവും സജീവമായ അഗ്‌നിപര്‍വതങ്ങളിലൊന്നായ മൗണ്ട് എറ്റ്‌നയില്‍ ശക്തമായ അഗ്‌നിപര്‍വത സ്‌ഫോടനവും
ലാവ പ്രവാഹവും.
സമുദ്രനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ വരെ അന്തരീക്ഷത്തില്‍ പുക പടര്‍ന്നെങ്കിലും ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ചാര്‍ജുള്ള കണങ്ങളുടെ കൂട്ടിയിടി മൂലം അഗ്‌നിപര്‍വ്വതത്തിൻറെ പ്ലൂമിനുള്ളില്‍ സ്റ്റാറ്റിക് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുകയും ഡിസ്ചാര്‍ജ് ചെയ്യപ്പെടുകയും ചെയ്യുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കുന്നുണ്ട്.
അഗ്‌നിപര്‍വത സ്‌ഫോടന സമയത്ത് ഇത്തരത്തില്‍ സ്റ്റാറ്റിക് വൈദ്യുതി ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നത് അപൂര്‍വമാണ്, സജീവമായ അഗ്‌നിപര്‍വതങ്ങളില്‍ വളരെ ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടാവുമ്പോഴോ അല്ലെങ്കില്‍ കടലിനടുത്തുള്ള അഗ്‌നിപര്‍വ്വതങ്ങളിലോ ഉണ്ടാവുന്ന അപൂര്‍വം പ്രതിഭാസമാണിത്, ഇറ്റലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജിയോഫിസിക്‌സ് ആന്‍ഡ് വോള്‍ക്കനോളജിയിലെ ഒരു വിദഗ്ധന്‍ വ്യക്തമാക്കി.
മൗണ്ട് എറ്റ്‌ന എന്നാണ് അറിയപ്പെടുന്നതെങ്കിലും സിസിലിയിലെ ജനങ്ങള്‍ ഈ പര്‍വതത്തെ മോങ്ങിബെല്ലോ എന്നാണ് വിളിക്കുന്നത്. 3,263 മീറ്റര്‍ ഉയരമുള്ള എറ്റ്‌ന യൂറോപ്പിലെ സജീവ അഗ്‌നിപര്‍വതങ്ങളില്‍ ഏറ്റവും പൊക്കം കൂടിയതാണ്.
സജീവമായ അഗ്‌നിപര്‍വ്വതങ്ങളിലൊന്നയതിനാല്‍ എറ്റ്‌നയില്‍ , ചെറു സ്‌ഫോടനങ്ങള്‍ പതിവായി സംഭവിക്കാറുണ്ട്. 2021ലും 2015ലും മാണ് ഒടുവില്‍ സ്റ്റാറ്റിക് വൈദ്യുതി ഡിസ്ചാര്‍ജ് അഥവാ വോള്‍ക്കാനിക് ലൈറ്റ്‌നിങ് പോലെയുള്ള അപൂര്‍വ പ്രതിഭാസമുണ്ടായത്.