കേരളത്തില്‍ മങ്കി പോക്‌സ് സ്ഥിരീകരിച്ചു. കൊല്ലം സ്വദേശിയായ 35 വയസ്സുള്ള പുരുഷനിലാണ് രോഗം കണ്ടെത്തിയത്. ഇന്ത്യയിലെ ആദ്യ മങ്കി പോക്‌സ് കേസാണ് ഇന്ന് കേരളത്തില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ജൂലായ് 12-നാണ് ഇദ്ദേഹം UAEയില്‍ നിന്ന് കേരളത്തില്‍ എത്തിയത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ച സാമ്പിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിതീകരിച്ച ആള്‍ക്ക് 11 പേരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. അച്ഛനും അമ്മയും ടാക്‌സി ഡ്രൈവറും അടക്കം നേരിട്ട് സമ്പര്‍ക്കം വന്ന ആളുകള്‍ എല്ലാം നിരീക്ഷണത്തിലാണ്. കൊല്ലത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായ രോഗിയെ സംശയം തോന്നിയതിനാലാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.
വളരെ അടുത്ത കോണ്‍ടാക്ട് ഉണ്ടെങ്കില്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകര്‍ന്നേക്കാമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ചിക്കന്‍പോക്‌സിന് സമാനമായ ലക്ഷണങ്ങളാണ് രോഗത്തിൻറെത്. ആദ്യം ചുവന്ന പാടാണ് വരിക പിന്നീടിത് കുമിളയാകും. പനി, ശരീരവേദന, തലവേദന ലക്ഷണങ്ങള്‍ കാണിച്ചേക്കും. 21 ദിവസമാണ് ഇന്‍ക്യുബേഷന്‍ പിരീഡ്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രി വീണ ജോര്‍ജ് പറയുന്നത്. യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അമേരിക്കയിലും മങ്കി പോക്‌സ് സ്ഥിരീകരിച്ചപ്പോള്‍ തന്നെ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നുവെന്നും വീണ ജോര്‍ജ് വ്യക്തമാക്കി.
അതേസമയം, മങ്കിപോക്സ് കേസുകള്‍ ഏഴ് ദിവസത്തിനുള്ളില്‍ 77 ശതമാനം വര്‍ദ്ധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. തിങ്കളാഴ്ച വരെ 59 രാജ്യങ്ങളിലായി 6,027 കുരങ്ങുപനി കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് നല്‍കിയ ജൂണ്‍ 27 മുതല്‍ 2,614 കേസുകള്‍ വര്‍ദ്ധിച്ചു.