ബിജെപിയില്‍ നിന്നും സഖ്യകക്ഷികളില്‍ നിന്നുമുള്ള പുതിയതും പഴയതുമായ 43 മന്ത്രിമാരെ ബുധനാഴ്ച കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ടേം പ്രകാരമുള്ള കേന്ദ്ര മന്ത്രിസഭയുടെ ആദ്യ പുന:സംഘടനയാണിത്.
പുതിയ കേന്ദ്ര മന്ത്രിസഭയില്‍ ഏഴ് പിഎച്ച്ഡി, മൂന്ന് എംബിഎ, പതിമൂന്ന് അഭിഭാഷകര്‍, ആറ് ഡോക്ടര്‍മാര്‍, അഞ്ച് എഞ്ചിനീയര്‍മാര്‍, ഏഴ് സിവില്‍ സര്‍വീസുകാര്‍, ബിരുദമുള്ള 68 മന്ത്രിമാര്‍ എന്നിവരുണ്ടാകുമെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്ക് പുന:സംഘടനയില്‍ മതിയായ പ്രാതിനിധ്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വളരെയധികം പരിശ്രമിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പുതിയ മന്ത്രിസഭയില്‍ ദലിത് സമുദായത്തില്‍ നിന്നുള്ള 12 മന്ത്രിമാരുണ്ടാകുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഈ മന്ത്രിമാര്‍ ഓരോരുത്തരും വ്യത്യസ്ത പട്ടികജാതി സമൂഹത്തില്‍ നിന്നുള്ളവരാണ്. ഇതില്‍ രണ്ട് പട്ടികജാതി മന്ത്രിമാര്‍ക്ക് മുഴുവന്‍ കാബിനറ്റ് റാങ്ക് ഉണ്ടായിരിക്കും.
യാദവ്, കുര്‍മി, ജാട്ട്, ഡാര്‍ജി, കോളി, വോക്കലിഗാസ് എന്നിവയുള്‍പ്പെടെ 19 പിന്നോക്ക ജാതി സമുദായങ്ങളില്‍ നിന്നുള്ള 27 ഒബിസി മന്ത്രിമാരുണ്ടാകും.
ഒബിസി കമ്മ്യൂണിറ്റിയിലെ അഞ്ച് അംഗങ്ങള്‍ക്ക് മുഴുവന്‍ കാബിനറ്റ് റാങ്കും ഉണ്ടായിരിക്കും. ഏഴ് വ്യത്യസ്ത എസ്ടി സമുദായങ്ങളില്‍ നിന്നുള്ള എട്ട് ആദിവാസി മന്ത്രിമാരുണ്ടാകും. രാജ്യത്തെ വിവിധ ന്യൂനപക്ഷ സമുദായങ്ങളെ പ്രതിനിധീകരിച്ച് അഞ്ച് മന്ത്രിമാരുണ്ട്.
ബ്രാഹ്മണന്, ഭൂമിഹാര്‍, കയാസ്ത്, ക്ഷത്രിയ, ലിംഗായത്ത്, പട്ടേല്‍, മറാത്ത, റെഡ്ഡി ജാതികള്‍ പോലുള്ള 29 സമുദായ പ്രതിനിധികള്‍ ഉണ്ടാകും. കാബിനറ്റ് റാങ്കുള്ള രണ്ട് പേര് ഉള്‍പ്പെടെ 11 വനിതാ മന്ത്രിമാരുണ്ട്. . മന്ത്രിസഭയില്‍ ആറ് പേര് ഉള്‍പ്പെടെ 50 വയസ്സിന് താഴെയുള്ള 14 മന്ത്രിമാരുണ്ട്.
പുന സംഘടനയ്ക്ക് ശേഷം മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ ശരാശരി പ്രായം 58 വയസ്സ് ആയിരിക്കും.