അയര്‍ലണ്ട് യൂറോപ്യന്‍ യൂണിയനിലേയ്ക്കുള്ള ഇന്ത്യയുടെ പാലമെന്ന് ഇന്ത്യന്‍ അംബാസഡര്‍ അഖിലേഷ് മിശ്ര

Business Europe Headlines India

ന്യൂഡല്‍ഹി: ഇന്ത്യയെ യൂറോപ്യന്‍ യൂണിയനുമായി ബന്ധിപ്പിക്കുന്ന പാലമായാണ് അയര്‍ലണ്ടിനെ കാണുന്നതെന്ന് അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ അഖിലേഷ് മിശ്ര. യുകെയുമായി സാമീപ്യമുണ്ടാക്കുന്ന രാജ്യം കൂടിയാണ് അയര്‍ലണ്ട്. യുഎസിലേക്കും കാനഡയിലേക്കുമുള്ള ട്രാന്‍സ്-അറ്റ്ലാന്റിക് കണക്റ്റിവിറ്റിയും അയര്‍ലണ്ട് വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് മിശ്ര പറഞ്ഞു. അതിനാല്‍ കൂടുതല്‍ വിശാലമായ കാഴ്ചപ്പാടോടെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം പുനരാവിഷ്‌കരിക്കേണ്ടതുണ്ടെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

വ്യാപാരം വര്‍ധിപ്പിക്കുന്നതിന് താഴെത്തട്ടില്‍ നിന്ന് ബന്ധങ്ങള്‍ കെട്ടിപ്പടുക്കേണ്ടതുണ്ടെന്ന് മിശ്ര വ്യക്തമാക്കി. ഈ ലക്ഷ്യം നേടുന്നതിന് വിവിധ മന്ത്രാലയങ്ങള്‍, വിവിധ കൗണ്ടികളുടെ മേയര്‍മാര്‍, എംപിമാര്‍, അയര്‍ലണ്ടിലെ പ്രധാന ബിസിനസ്സ് അസോസിയേഷനുകള്‍ എന്നിവയുമായി ബന്ധപ്പെട്ടുവരികയാണ്.

പത്തൊന്‍പതാം നൂറ്റാണ്ട് മുതലുള്ളതാണ് ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള ബന്ധം. ഇന്ത്യയിലെ വിദ്യാഭ്യാസം, മെഡിക്കല്‍ സയന്‍സ്, എന്‍ജിനീയറിംഗ് എന്നീ മേഖലകളില്‍ അയര്‍ലണ്ടുകാര്‍ പ്രധാന പങ്കുവഹിച്ചു. അയര്‍ലണ്ടിൻറെ ഭരണഘടനാ വിദഗ്ധര്‍ ഇന്ത്യയുടെ ഭരണഘടനയുടെ കരട് രൂപീകരണത്തെ സ്വാധീനിച്ചു. സംസ്ഥാന നയങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ഐറിഷ് ഭരണഘടനയില്‍ നിന്ന് കടമെടുത്തതാണ്.

അയര്‍ലണ്ടിലെ ഇന്ത്യന്‍ കമ്പനികളില്‍ ക്രോംപ്ടണ്‍ ഗ്രീവ്സ്, വിപ്രോ, ടിസിഎസ്, ഷപൂര്‍ജി പല്ലോന്‍ജി, ടെക് മഹീന്ദ്ര തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇന്ത്യയിലെ ഐറിഷ് കമ്പനികളില്‍ ഡിയാഗിയോ, ഗ്ലാന്‍ബിയ, കെവെന്റര്‍, ഐകൊണ്‍, കെറി ഗ്രൂപ്പ്, ക്വിന്‍ പ്രോപ്പര്‍ട്ടി എന്നിവ ഉള്‍പ്പെടുന്നു. ഇന്ത്യയും ഐറിഷ് കക്ഷികളും തമ്മില്‍ വെര്‍ച്വല്‍ കണക്ഷനിലും കണ്‍സള്‍ട്ടേഷനുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മിശ്ര വെളിപ്പെടുത്തി.