പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ച് വൈദ്യശാസ്ത്ര രംഗത്ത് പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അമേരിക്ക. ബാള്‍ട്ടിമോറിലെ മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററിലെ ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് വൈദ്യശാസ്ത്രലോകത്ത് പുത്തന്‍ ചുവടുവെപ്പ് നടത്തിയിരിക്കുന്നത്. ഡേവിഡ് ബെന്നറ്റ് എന്ന 57 കാരനിലാണ് ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വെച്ചു പിടിപ്പിച്ചിരിക്കുന്നത്.
മേരിലാന്‍ഡ് സ്വദേശിയായ ഡേവിഡ് ബെന്നറ്റ് കുറേ ദിവസങ്ങളായി ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ നടത്താന്‍ ഒരു മനുഷ്യഹൃദയത്തിനായി ഒരുപാട് ശ്രെമിച്ചിരുന്നെങ്കിലും അത് ലഭിക്കാത്ത സാഹചര്യത്തിലാണ് അവസാന ശ്രമമെന്ന നിലയില്‍ ഇത്തരമൊരു പരീക്ഷണത്തിന് ഡോക്ടര്‍മാര്‍ മുതിര്‍ന്നത്. ഒന്നുകില്‍ മരിക്കും അല്ലെങ്കില്‍ ഈ ശസ്ത്രക്രിയക്ക് വിധേയനാകും. എനിക്ക് ജീവിക്കണം. ഇതെൻറെ അവസാന ഊഴമാണ്എന്നാണ് ശസ്ത്രക്രിയക്ക് മുമ്പ് ഡേവിഡ് ബെന്നറ്റ് പറഞ്ഞത്. ബെന്നറ്റിൻറെ ആരോഗ്യം നിരീക്ഷിച്ച് വരികയാണെന്നും ഇതുവരെ ആരോഗ്യപരമായ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്റര്‍ സഹായമില്ലാതെ ബെന്നറ്റ് സ്വന്തമായി ശ്വസിക്കുന്നുണ്ട്. നിലവില്‍ ഇ.സി.എം.ഒ മെഷീൻറെ സഹായത്തോടെയാണ് പകുതിയോളം രക്തം പമ്പുചെയ്യുന്നത്. ഇത് പതുക്കെ പൂര്‍ണമായും ഒഴിവാക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സാധാരണപോലെ ഈ ഹൃദയം പ്രവര്‍ത്തിക്കുന്നു. ഇത് വളരെ ആവേശമുണ്ടാക്കുന്ന കാര്യമാണ്. മുന്‍പ് ഒരിക്കലും സംഭവിക്കാത്താണ് ഇവിടെ നടന്നത് ഓപ്പറേഷന് നേതൃത്വം നല്കിയ മെഡിക്കല്‍ സെന്ററിലെ കാര്‍ഡിയാക് ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. ബാര്ട്ട്ലി ഗ്രിഫിത്ത് പറഞ്ഞു.
കൃത്യമായ സമയത്ത് അവയവം മാറ്റിവെക്കൽ നടക്കാത്തതിനാല്‍ അമേരിക്കയില്‍ പന്ത്രണ്ടോളം പേര് ദിവസേന മരിക്കുന്നു എന്നാണ് കണക്ക്. അവയവം ലഭ്യതകുറവാണ് ഇതിന് കാരണം. കഴിഞ്ഞ വര്‍ഷം മാത്രം അമേരിക്കയില്‍ 3800 ഹൃദയമാറ്റ ശസ്ത്രക്രിയകളാണ് നടന്നത്. അതേസമയം, ഹൃദയത്തിനായി കാത്തുനില്ക്കുന്നവര് ഏറെയാണ്. അവയവം വച്ചുപിടിപ്പിക്കുന്നതില്‍ ക്ഷാമം പരിഹരിക്കാനുള്ള പുതിയ ചുവടുവയ്പ്പാണിതെന്ന് മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നിരുന്നാലും ശസ്ത്രക്രിയ പൂര്‍ണ വിജയമായെന്ന് ഉറപ്പിച്ചുപറയാനുള്ള സമയമായിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.