ഉക്രൈയ്നിലെ ബോംബ് സ്ഫോടനത്തില്‍ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Headlines Russia Ukraine

കീവ് : ഉക്രൈയ്നിലെ സെവെറോഡൊനെറ്റ്സ്‌കിന് സമീപമുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഫ്രഞ്ച് ജേണലിസ്റ്റ് കൊല്ലപ്പെട്ടു. അദ്ദേഹം സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ വെടിവെപ്പിലാണ് ബി എഫ് എം ടിവി ജേണലിസ്റ്റായ ഫ്രെഡറിക് ലെക്ലര്‍ക്ക്-ഇംഹോഫ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിൻറെ സഹപ്രവര്‍ത്തകന്‍ മാക്‌സിം ബ്രാന്‍ഡ്‌സ്റ്റേറ്ററിനും ഗുരുതരമായി പരിക്കേറ്റു. ലുഹാന്‍സ്‌ക് റീജ്യണല്‍ ഗവര്‍ണര്‍ സെര്‍ഹി ഹൈദായി സംഭവം സ്ഥിരീകരിച്ചു. വെടിനിര്‍ത്തല്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ജോണലിസ്റ്റിന് ദാരുണാന്ത്യമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

കിഴക്കന്‍ ഉക്രേനിയന്‍ നഗരമായ സീവിയേറോഡൊനെറ്റ്‌സ്‌കില്‍ പോരാട്ടം രൂക്ഷമായിരുന്നു. ഇരുപക്ഷത്തും നിരവധി സൈനികര്‍ക്ക് നാശമുണ്ടായിരുന്നു. അതിനിടെയാണ് ഈ സംഭവം. യുദ്ധത്തെ തുടര്‍ന്ന് നാടുവിട്ടു പോകുന്ന സിവിലിയന്‍മാരോടൊപ്പം ബസ്സില്‍ സഞ്ചരിക്കവെയാണ് സ്ഫോടനമുണ്ടായതെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫ്രെഡറിക് ലെക്ലര്‍ക്ക്-ഇംഹോഫിൻറെ മരണത്തെക്കുറിച്ച് തീവ്രവാദ വിരുദ്ധ കമ്മീഷണറുടെ ഓഫീസ് അന്വേഷണം ആരംഭിച്ചു. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകൻറെ മരണത്തില്‍ ഇമ്മാനുവല്‍ മാക്രോണ്‍ അനുശോചിച്ചു. യുദ്ധത്തിൻറെ യാഥാര്‍ത്ഥ്യം ജനങ്ങളിലെത്തിക്കാനുള്ള പരിശ്രമത്തിനിടെയാണ് ജേണലിസ്റ്റ് കൊല്ലപ്പെട്ടതെന്ന് പ്രസിഡന്റ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകൻറെ യും അദ്ദേഹത്തിൻറെ കുടുംബത്തിൻറെ യും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രസിഡന്റ് അറിയിച്ചു. വിവരാവകാശങ്ങള്‍ക്കായി പോരാടുന്നവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രസിഡന്റ് ട്വിറ്ററില്‍ എഴുതി.

അതേസമയം, ഫ്രെഡറിക് ലെക്ലര്‍ക്ക്-ഇംഹോഫിൻറെ മരണത്തില്‍ സുതാര്യമായ അന്വേഷണം വേണമെന്ന് ഫ്രാന്‍സിൻറെ വിദേശകാര്യ മന്ത്രി കാതറിന്‍ കൊളോണ ആവശ്യപ്പെട്ടു. ഇന്ന് ഉക്രെയ്ന്‍ സന്ദര്‍ശിക്കുമെന്നും കൊളോണ അറിയിച്ചു.