ആദ്യമായി മനുഷ്യനില്‍ എച്ച്3എന്‍8 പക്ഷിപ്പനി സ്ഥിരീകരിച്ച് ചൈന

Breaking News China Health

ലോകത്ത് ആദ്യമായി മനുഷ്യനില്‍ എച്ച്3എന്‍8 (പക്ഷിപ്പനി) സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ചൈനയിലെ സെന്‍ട്രല്‍ ഹെനാന്‍ പ്രവിശ്യയില്‍ താമസിക്കുന്ന നാല് വയസ്സുള്ള ആണ്‍കുട്ടിക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷനാണ് (എന്‍എച്ച്സി) ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ ആളുകള്‍ക്കിടയില്‍ വ്യാപകമായി പകരാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

2002 മുതല്‍ ലോകത്തിൻറെ വിവിധ ഭാഗങ്ങളില്‍ എച്ച്5എന്‍8ൻറെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കുതിര, പട്ടി, നീര്‍നായ തുടങ്ങിയവയിലും ഈ വൈറസ് കണ്ടെത്തിയിട്ടുണ്ടെങ്കിലും മനുഷ്യനെ ബാധിച്ചതായി സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.

പനിയും മറ്റ് ലക്ഷണങ്ങളുമായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ രോഗം കണ്ടെത്തി. കുട്ടിയുടെ കുടുംബം വീട്ടില്‍ കോഴികളെ വളര്‍ത്തുന്നുണ്ട്. മാത്രമല്ല, കാട്ടു താറാവുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് ഇവര്‍ താമസിക്കുന്നതെന്നും എന്‍എച്ച്സി പറഞ്ഞു. പക്ഷികളില്‍ നിന്ന് നേരിട്ടാണ് കുട്ടിക്ക് രോഗം ബാധിച്ചതെന്നാണ് നിഗമനം. എന്നാല്‍ മനുഷരിലേക്ക് വ്യാപകമായി പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കുറവാണെന്ന് എന്‍എച്ച്സി പ്രസ്താവനയില്‍ പറഞ്ഞു.

കുട്ടിയുമായി സമ്പര്‍ക്കമുള്ള ആര്‍ക്കും രോഗലക്ഷണങ്ങളില്ല. ചത്തതോ അസുഖമുള്ളതോ ആയ പക്ഷികളില്‍ നിന്ന് അകന്നു നില്‍ക്കാനും പനി, ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങള്‍ക്ക് ഉടന്‍ ചികിത്സ തേടാനും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.