ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയും പൂര്‍ണ്ണമായും അവഗണിച്ചു ; ജില്ലാ അധ്യക്ഷന്‍മാരുടെ പട്ടിക കെ സുധാകരന്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു

Politics

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷന്മാരുടെ സാധ്യതാപട്ടിക കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഹൈക്കമാന്‍ഡിന് കൈമാറുമ്ബോള്‍ കോണ്‍ഗ്രസില്‍ രൂപം കൊള്ളുന്നത് പൊട്ടിത്തെറിക്ക് സമാനമായ സാഹചര്യം. രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലാണ് പട്ടിക കൈമാറിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായാ പി ടി തോമസ്, കൊടിക്കുന്നില്‍ സുരേഷ്, ടി സിദ്ദിഖ്, എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവര്‍ കെ സുധാകരനൊപ്പമുണ്ടായിരുന്നു.

സുധാകരനും പിടി തോമസിനും കൊടിക്കുന്നിലിനും സിദ്ദിഖിനും മാത്രമേ പട്ടികയില്‍ ആരെല്ലാം ഉണ്ടെന്ന് അറിയാവൂ. കെസി വേണുഗോപാലും കാര്യങ്ങള്‍ മനസ്സിലാക്കുന്നു. ഇതില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അമര്‍ഷത്തിലാണ്. പട്ടിക കൈമാറലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ അന്വേഷിച്ചവരോട് ഐ ഗ്രൂപ്പ് നേതൃത്വം പൊട്ടിത്തെറിക്കുകയാണ്. ഒന്നും ആരോടും സുധാകരന്‍ ചോദിച്ചിട്ടില്ലെന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്. ഏക പക്ഷീയമായി പട്ടിക കൈമാറിയതിന് പണി കൊടുക്കുമെന്നും അവര്‍ പറയുന്നു. ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയും പൂര്‍ണ്ണമായും അവഗണിച്ചുവെന്ന വികാരം തന്നെയാണ് രണ്ട് ഗ്രൂപ്പുകാരും പങ്കുവയ്ക്കുന്നത്.

ഇത് ഹൈക്കമാണ്ടും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ ഹൈക്കമാണ്ട് നേരിട്ട് ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും സംസാരിക്കും. അതിന് ശേഷമാകും പ്രഖ്യാപനം. ഗ്രൂപ്പ് തര്‍ക്കം പുതിയ തലത്തിലെത്തിക്കുന്ന തരത്തില്‍ പ്രഖ്യാപനം ഉണ്ടാകില്ല. അതുകൊണ്ട് തന്നെ അന്തിമ പ്രഖ്യാപനം ഇനിയും വൈകാനാണ് സാധ്യത. എത്രയും വേഗം പ്രഖ്യാപനം ഉണ്ടാകണമെന്ന അഭ്യര്‍ത്ഥന ഹൈക്കമാണ്ടിന് മുമ്ബില്‍ സുധാകരന്‍ വച്ചിട്ടുണ്ട്.

മിക്ക ജില്ലയിലും മൂന്നു പേര്‍ വരെ സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെന്നാണ് സൂചന. സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പ് വടംവലിയെ തുടര്‍ന്നാണ് ഡിസിസി പുനഃസംഘന വൈകിയത്. ഈ സാഹചര്യം തുടരാനാകില്ലെന്ന് സുധാകരന്‍ നിലപാട് എടുത്തു. അങ്ങനെയാണ് ഇന്ന് സാധ്യതാ പട്ടിക കൈമാറിയത്. ഇതില്‍ നിന്നും യോജിച്ചവരെ രാഹുല്‍ ഗാന്ധി കണ്ടെത്തും. ഈ ഘട്ടത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ നിലപാടും നിര്‍ണ്ണായകമാകും.

ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതംവെപ്പുകള്‍ വേണ്ടെന്നാണ് കെ സുധാകരന്റെയും വി ഡി സതീശന്റെയും നിലപാട്. ഈ സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളെ ഒഴിവാക്കി അവസാന വട്ട ചര്‍ച്ചയും പട്ടിക നല്‍കലും ഉണ്ടായത്. ഇത്തരത്തില്‍ പുനഃസംഘടന നടത്തിയാല്‍ പാര്‍ട്ടിയില്‍ വന്‍പൊട്ടിത്തെറിക്ക് വഴിവെച്ചേക്കുമെന്നതാണ് അഴിച്ചുപണി നീളാന്‍ ഇടയാക്കിയത്. ഇതു സംബന്ധിച്ച്‌ കൂട്ട അടിക്കുള്ള സാധ്യതയുണ്ടെന്നാണ് പ്രമുഖ കോണ്‍ഗ്രസ് നേതാവ് മറുനാടനോടും പ്രതികരിച്ചത്.

എറണാകുളം ഉള്‍പ്പെടെ ഏതാനും ജില്ലകളില്‍ ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക ഒറ്റപ്പേരിലേക്ക് എത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും നേതാക്കള്‍ അന്തിമ ഘട്ട ചര്‍ച്ച നടത്തുമെന്നും സൂചനയുണ്ട്. സാമുദായിക പരിഗണനകള്‍ കൂടി കണക്കിലെടുത്ത് ഈ മാസം അവസാനത്തോടെ അന്തിമ പട്ടിക ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കാനാണ് സാധ്യത. പ്രകടനമികവ് അടിസ്ഥാനമാക്കിയാവും തിരഞ്ഞെടുപ്പെന്നും യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.

പട്ടികയില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും, ഈ മാസം തന്നെ ഡിസിസി പ്രസിഡന്റുമാരുടെ പ്രഖ്യാപനം ഉണ്ടാകുമെന്നും കെ സുധാകരന്‍ പറഞ്ഞു. മത സാമുദായിക സമവാക്യം, വനിത-യുവജന പ്രാതിനിധ്യം തുടങ്ങിയവ ഉറപ്പാക്കലാണ് ഹൈക്കമാന്‍ഡ് നേരിടുന്ന വെല്ലുവിളി.